Tuesday, January 16, 2007

ചോറ്റാനിക്കരയമ്മാകടാക്ഷം


"ശ്ശോ വേണ്ടാരുന്നു! ഒരു കാര്യവുമില്ലാതെ വെറുതേ......" ഈ സംഭവത്തെ ക്കുറിച്ചോറ്ക്കുമ്പോള് എനിക്കിപ്പോഴും തോന്നുന്നത് ഇതേ വികാരമാണ്. ആാാാ... വിനാശ കാലേ വിപരീതബുദ്ധി!

പയ്യന്നൂരുള്ള അച്ഛന്റെ വീട്ടിലേക്ക് പോകാന്‍ എനിക്കു വല്യ ഇഷ്ടായിരുന്നു. അതിനുള്ള പ്രധാന കാരണം അങ്ങോട്ടും ഇങ്ങോട്ടുമുള്ള ട്രെയ്ന്‍ യാത്രയാണ്. കൊല്ലത്തില് ഒരിക്കല് മാത്രം കിട്ടുന്ന സുവറ്ണ്ണാവസരം. പോകാനുള്ള പ്ലാന്‍ ഇടുമ്പോഴേ ഞാന്‍ എന്റെ കണ്ടീഷന്‍ സമറ്പ്പിക്കും. സൈഡ്-സീറ്റ് എനിക്കുവേണം.( ഈ സൈഡ്-സീറ്റിനോട് എനിക്ക് വല്ലാത്ത ഒരു ആക്രാന്തമുണ്ടായിരുന്നു! )

ഞാന് ഏഴാം ക്ലാസ്സില് പഠിക്കുന്ന സമയം. ഓണാവധി കഴിഞ്ഞ് തിരിച്ചു ആലുവയ്ക്കു പുറപ്പെടുന്നതിനു മുമ്പ് എന്റെ അച്ഛമ്മ എന്നെയും അനിയത്തിയേയും ഉഴിഞ്ഞിടുവായിരുന്നു. അതിന്റെ ഇടയിലാണ് ഞങ്ങള്‍ക്ക് സ്റ്റേഷനിലേക്ക് പോകാനുള്ള കാര്‍ വന്നത്. കാറിന്റെ ഒച്ചകേട്ടതും ഞാനോടി. (അവിടെ എന്നോട് സൈഡ്സീറ്റിനുവേണ്ടി മത്സരിക്കാന് ആരുമില്ലായിരുന്നു. ഓടിയത് എന്തിനാണെന്ന് എനിക്കിപ്പോഴുമറിയില്ല.) ഉഴിഞ്ഞുതീരും മുന്നേ ഞാനോടിയതു കാരണം അച്ചമ്മയുടെ മുഖം കടന്നലു കുത്തിയതു പോലായി. കൂട്ടത്തില് അമ്മയുടെയും. കാറില്‍ കേറിയതും അമ്മ എന്നോട് ചെവിയില് ഇപ്രകാരം പറഞ്ഞു."നിനക്കുള്ളതു വീടെത്തിയിട്ട് തന്നേക്കാംട്ടോ." കുറ്റം അറിയാമായിരുന്നതു കൊണ്ട് ഞാനൊന്ന്നും മിണ്ടിയില്ല. ആലുവ എത്തുമ്പോഴേക്കും അമ്മയിതു മറക്കണേ എന്നു മാത്രം മനമുരുകി പ്രാറ്ത്ഥിച്ചു.

അങ്ങനെ സ്റ്റേഷനിലെത്തി, ട്രെയ്ന്‍ വന്നു, ഞാന് ചാടി കേറി എന്റെ സീറ്റ് നമ്പറ് കണ്ടു പിടിച്ചു. നമ്പറില്‍ നിന്നും സീറ്റിലേക്കു നോക്കിയ ഞാന്‍ ഞെട്ടിപോയി. വേറൊന്നുമല്ല. എന്റെ സീറ്റില്‍ വേറൊരു ചേച്ചി ഇരിക്കുന്നു. ആ സീറ്റിന്റെ ഉടമയായ എന്നെ ഒന്നു മൈന്റ് പോലും ചെയ്യാതെ പുറത്തേക്കു നോക്കി വല്യ ഗൌരവത്തില്‍ ഇരിപ്പാണ് ആശാത്തി.

"ചേച്ചി, ഈ സീറ്റ് എന്റ്റെയാട്ടോ" ഞാന്‍ പറഞ്ഞു.

ഇത്തവണ ആശാത്തി എന്നെ തിരിഞ്ഞൊന്നു നോക്കി. പക്ഷെ മാറാനുള്ള ഉദ്ദേശമൊന്നുമില്ല. എന്റെ അഭിമാനത്തില് ഒരു പോറല്‍ വീണു. ഞാന് ദയനീയ ഭാവത്തില് തിരിഞ്ഞമ്മയെ നോക്കി. അമ്മ എനിക്കു വേണ്ടി ചെറുതായൊന്നു ശുപാറ്ശ ചെയ്തു.

"ഈ സീറ്റ് ഞങ്ങള് റിസേവ് ചെയ്തതാണ്ട്ടോ". ( അമ്മയും ചമ്മി. തിരിഞ്ഞുപോലും നോക്കിയില്ല ഇത്തവണ)

വല്യ കാര്യായിപോയി. ഇതല്ലേ ഞാനും പറഞ്ഞത്. അല്ലേലും ഈ അമ്മയ്ക്ക് എന്നെ വിരട്ടാന്‍ മാത്രേ അറിയൂ. അനീതിക്കെതിരെ ഇത്തിരി കൂടി ശബ്ദമൊന്നുയറ്ത്തിയാലെന്താ. അച്ഛനാണേല് സാധനമൊക്കെ എടുത്തു വയ്ക്കുന്നതിന്റെ തിരക്കിലും. തല്ക്കാലം ഞാന് നോക്കിയിട്ട് എനിക്കു നീതി ലഭിക്കാനുള്ള യാതൊരു ചാന്‍സും കാണുന്നില്ല.

ഇപ്പറഞ്ഞചേച്ചിയുടെ നേരെ ഓപ്പോസിറ്റ് സീറ്റില്‍ ഒരാന്റി ഉറങ്ങിതൂങ്ങുന്നു. ആ ആന്റിയുടെ അടുത്ത് ഞാന്‍ ഇരിപ്പുറപ്പിച്ചു. എനിക്കു നേരെ ഓപ്പോസിറ്റ് ആ ചേച്ചിയുടെ അടുത്ത് അമ്മയും. സ്റ്റേഷനില്‍ നിന്നു വാങ്ങിയ വനിത യില് അങ്ങു മുങ്ങിക്കിടക്കുവാണ് അമ്മ.

ബോറടി സഹിക്കാതെ കിട്ടിയ ഒരു മാഗസീനില് ഞാനും മുങ്ങി. എപ്പോഴോ ഞാന് ആ ചേച്ചിയെ ഒന്നറിയാതെ നോക്കിപോയി.
എന്റമ്മോ... പുള്ളിക്കാരി എന്നെതന്നെ തുറിച്ചു നോക്കികൊണ്ടിരിക്കുന്നു. 'ആഹ... എന്റെ സീറ്റിലിരുന്നതും പോരാ.. എന്നെ നോക്കി കണ്ണുരുട്ടുന്നോ?' ഞാനും വിട്ടില്ല. മാഗസീന്‍ അല്പമൊന്നു പൊക്കി അമ്മ കാണാതെ ഞാനും ആശാത്തിയെ നോക്കിയൊന്നു കണ്ണുരുട്ടാന്‍ നോക്കി. ഉരുട്ടിയിട്ടൊരു എഫക്റ്റ് പോരെന്നു തോന്നിയപ്പോള്‍ ഞാന് കണ്ണൊന്നു കൂറ്പ്പിച്ച് എന്നെക്കൊണ്ടാവുന്ന പോലെ രൂക്ഷമായൊന്നു നോക്കി.
പെട്ടെന്ന് പുള്ളിക്കാരി ഒരു ചിരി. അയ്യേ.. ഞാന് ചമ്മി. അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ. 'എനിക്കു ചിരി ഒന്നും വരുന്നില്ല' എന്ന മട്ടില്‍ ഞാന് ഗൌരവം വിടാതെ, രൂക്ഷത കുറയ്ക്കാതെ പല്ലുകൂടി ഒന്ന് ഞെരിച്ചു നോക്കികൊണ്ടിരുന്നു. പുള്ളിക്കാരിയുമങ്ങ് ഗൌരവത്തോടെ എന്നെ നോക്കി ചില ചേഷ്ടകള്.
കൊള്ളാം എന്റെ ബോറടി കുറച്ചു മാറുന്നുണ്ട്. ഞാനും അത്യാവശ്യം ഗോഷ്ടികളൊക്കെ കാണിച്ചു തുടങ്ങി. ഏകദേശം ഒരു 10 മിനിട്ട് ഈ കലാപരിപാടി തുടറ്ന്നു.

പെട്ടെന്ന് എന്നേയും ആ ക്യാബിനിലുണ്ടായ ബാക്കി ഉള്ളവരേയും അദ്ഭുതപ്പെടുത്തിക്കൊണ്ട് ഈ ചേച്ചി ചാടി എണീറ്റ് എന്റെ പൂ പോലെ ലോലമായ കപോലങ്ങളില്‍ ആഞ്ഞൊരടി..."ഠപ്പോ".
എന്നിട്ട് തിരിച്ചു പോയി സീറ്റീലിരുന്നു പുറത്തേക്കു നോക്കുന്നു.

ഒരു മിനിറ്റ് എല്ലാവരും ഒന്നു ഞെട്ടി. ഒരു മിനിറ്റ് കഴിഞ്ഞിട്ടും എല്ലാവറ്ക്കും ഞെട്ടിയിരിക്കാന്‍ തന്നെയാണ് താല്പര്യമെന്നു തോന്നിയിട്ടോ എന്തൊ...ഞാന്‍ ഒറ്റ കരച്ചില്‍. അതേറ്റു. അച്ഛനില്‍ ഒരു സിംഹവും അമ്മയില്‍ ഒരു സിംഹിയും സടകുടഞ്ഞെണീറ്റു. ബാക്കി സഹയാത്രികരും രംഗത്തെത്തി.
ആരൊക്കെയോ എന്നെ നോക്കി "ദൈവമേ... ഈ കൊച്ചിന്റെ മുഖം കണ്ടോ?" "എന്തുപോലൊരു അടിയാരുന്നു." "എന്നിട്ടവളിരിക്കുന്ന കണ്ടില്ലേ." "പിടിച്ചു പുറത്താക്കണം" എന്നൊക്കെ പല അഭിപ്രായങ്ങളും പറഞ്ഞു.

അപ്പുറത്തെ ക്യാബിനിലിരുന്നവരും “ഇവിടെയാരാ പ്ലാസ്റ്റിക് കവറ് ഊതിവീര്‍പ്പിച്ചു പൊട്ടിച്ചേ”എന്ന് ചോദിച്ചോണ്ടു വന്നു. എല്ലാവരും ചീത്ത പറഞ്ഞിട്ടും ആ ചേച്ചിക്ക് യാതൊരു കൂസലുമില്ല.

ഒടുവില്‍ അച്ഛന്‍ പോയി ടി.ടി.ഇ.യെ കൂട്ടീട്ടു വന്നു. അങ്ങേരു വന്ന് അടുത്ത സ്റ്റേഷനില്‍ ഇറക്കി വിടുമെന്നൊക്കെ പറഞ്ഞപ്പോള്‍ ‍എന്റെ അടുത്തു ഉറക്കം തൂങ്ങിയിരുന്ന ആന്റി പയ്യെ ഇത്രയും പറഞ്ഞു.
"ന്റെ മോളാ. സുഖോല്യ. ചോറ്റാനിക്കരയില്‍ ഭജനയിരിത്താന് കൊണ്ടൊവ്വാ..."

അത്രയും നേരം ചീറി കൊണ്ടു നിന്നവരൊക്കെ തണുത്തു. ഇന്‍ക്ലൂഡിങ്ങ് മൈ പ്രൊഡ്യൂസേഴ്സ്! എല്ലാവരുടേയും മുഖത്ത് സിമ്പതി കളിയാടി. എന്റെ മുഖത്തും അതേ ഭാവമായിരുന്നു. പക്ഷെ അത് "സെല്ഫ് സിമ്പതി" ആയിരുന്നു എന്നു മാത്രം! (എന്റെ തരളകപോലങ്ങള്ക്ക് ഈ ട്രെയ്നില്‍ യാതൊരു വിലയുമില്ലേ?)

"ഭ്രാന്താ...വെറുതെയല്ലാ അടിക്കിത്ര ഊക്ക്. ആ കൊച്ചിന്റെ മോന്ത കണ്ടോ ചളുങ്ങിയിരിക്കുന്നേ" എന്ന് കൂടി ആരോ പറഞ്ഞു.
എന്റെ കരഞ്ഞുകലങ്ങിയ കണ്ണുകളില്‍ നോക്കി അമ്മ സാന്ത്വനവാക്കുകള്‍ പൊഴിഞ്ഞു "ഉഴിഞ്ഞിടത്തു നിന്നോടിയപ്പോളേ നിനക്കൊന്നു ഞാനോങ്ങി വച്ചിരുന്നതാ... അതിപ്പോ ഇങ്ങനെ ടാലിയായി." (ആശ്വാസം ഇനി ആ ഒരു പേടി വേറെ വേണ്ടല്ലോ)

മാഗസീന്‍ കൊണ്ട് മുഖം മറച്ചപ്പോള് ഞാന് ശ്രദ്ധിക്കാതിരുന്ന ഒരാള്.. ഒരു പീക്കിരി.. ഒരശു... ഈ അവസരത്തില്‍ ഇത്ര കൂടി ചേര്‍ത്തു..."മ്മേ മ്മേ... ചേച്ചി ആ ചേച്ചിയെ നോക്കി കുറേ കോക്കിരീം കാനിച്ചു. നാന്‍ കന്റതാ"

"അപ്പോ നീ ഇത് ഇരന്നു വാങ്ങിച്ചതാ" എന്നു അച്ഛനും! പൂറ്ത്തിയായി.

അന്നു രാത്രി ഉറങ്ങാതെ അടുത്ത അടി എപ്പോ കിട്ടുമെന്നു പേടിച്ച് ഞാന് കണ്‍മിഴിച്ചിരുന്നു. ആലുവ സ്റ്റേഷനില് ഞങ്ങളിറങ്ങി വണ്ടി സ്റ്റേഷന് വിട്ടപ്പോളാണ് എന്റെ ശ്വാസം നേരെ വീണത്.

വീടെത്തിയപ്പോള്‍ എന്റെ നീലിച്ച് വീറ്ത്ത കവിളുനോക്കി അമ്മുമ്മ ചോദിച്ചു.."അയ്യോ.. മോള്ടെ മുഖത്തിനിതെന്തു പറ്റി?"
അമ്മയാണ് മറുപടിയോതിയത്.."ഓ ഒന്നുമില്ലമ്മേ. ചോറ്റാനിക്കരയമ്മ ഒന്നു കടാക്ഷിച്ചതാ."


വാല്‍ക്കഷ്ണം:
അതിനു ശേഷം ഇന്നും ട്രെയിനില്‍ എന്നല്ല ഫ്ലൈറ്റില്‍ പോലും എന്റെ സീറ്റില്‍ ആരേലുമിരുന്നാല്‍ ഞാന്‍ യാതൊരു പരാതിയുമില്ലാതെ വേണേല്‍ നിന്നു പോകാനും തയാറണെന്ന ആറ്റിറ്റ്യൂഡിലെത്തി ചേറ്ന്നു.

50 comments:

.... said...

കൊള്ളാം ....... അവതരണവും ഭാഷാശൈലിയും നന്നായിട്ടുണ്ട്!

myexperimentsandme said...

കൊള്ളാം. സൈഡ് സീറ്റ് എന്റെയും പലപ്പോഴും അടികിട്ടേണ്ട ഒരു നൊസ്സായിരുന്നു. ഇപ്പോഴും ബസ്സിലും ട്രെയിനിലും സൈഡ് സീറ്റ് കിട്ടിയാല്‍ വിടൂല്ല.

പക്ഷേ ഫ്ലൈറ്റില്‍ എന്റെ സൈഡ് സീറ്റില്‍ ആരോണ്ടോ ഇരിക്കുന്നൂ, അവരിരുന്നോട്ടെ കുഴപ്പമില്ല, ഞാന്‍ നിന്നുപൊയ്ക്കോളാം എന്ന് വിശാലമനസ്കന്‍ കാണിച്ചാലും അവര് സമ്മതിക്കുമെന്ന് തോന്നുന്നില്ല. വലിയ സ്ട്രിക്റ്റാ ഇപ്പോള്‍. ഇരുന്നു തന്നെ പോകണമെന്നാണത്രേ.

(സീറ്റില്ലെങ്കിലും സാരമില്ല സാര്‍, ഞാന്‍ ഒരു മൂലയ്ക്ക് നിന്നോളാം എന്ന് കോളേജ് പ്രിന്‍‌സിപ്പളിനോടു പറഞ്ഞ ആ പഴമൊഴി ഓര്‍മ്മ വരുന്നു).

അപ്പോള്‍ അന്നത്തെ ഹാങോവര്‍ കഴിഞ്ഞ് ഇപ്പോഴാണ് പൊങ്ങിയതല്ലേ. ഇനി പരീക്ഷണങ്ങളൊന്നും അതില്‍ വേണ്ട കേട്ടോ-എഴുത്തില്‍ ഇഷ്ടം പോലെയായിക്കൊള്ളട്ടെ :)

ബിന്ദു said...

കൊള്ളാം.:) അടിയല്ലാട്ടൊ.
സൈഡ് സീറ്റ് എല്ലാവര്‍ക്കും ദൌര്‍ബ്ബല്യം ആണല്ലെ. ഇതെന്താ ഹാങോവറില്‍ ആയിരുന്നൊ?:)

arun said...

പ്രതിഭാസമേ..

--അപ്പുറത്തെ ക്യാബിനിലിരുന്നവരും “ഇവിടെയാരാ പ്ലാസ്റ്റിക് കവറ് ഊതിവീര്‍പ്പിച്ചു പൊട്ടിച്ചേ”എന്ന് ചോദിച്ചോണ്ടു വന്നു.

ഗംഭീരം..നേരത്തേ വാമൊഴി ആയി കേട്ടിട്ടൂള്ളതാണേലും വരമൊഴി ആയിട്ടും ഒട്ടും മടുപ്പു തോന്നിയില്ലാട്ടോ!! ഇപ്പഴാ കുറച്ച് കൂടെ വിഷ്വലൈസ് ചെയ്ത് ആസ്വദിക്കാന്‍ പറ്റിയത്!

ബ്ലോഗിനുള്ള ഐഡിയാസ് വറ്റുമ്പോള്‍ ഇതുപോലുള്ള യാത്രകള്‍ ഇനിയും പ്ലാന്‍ ചെയ്യുമല്ലോ? ;-)

തമനു said...

അടി ഇപ്പോഴെങ്ങാനുമാണ്‌ കിട്ടിയിരുന്നെകില്‍ നമുക്ക്‌ ഉറപ്പിക്കാമായിരുന്നു, അവര്‌ ചേച്ചീന്റെ മദ്യപാന പോസ്റ്റ്‌ വയിച്ചിട്ട്‌ അന്നേ ഓങ്ങി വച്ചതാരുന്നെന്ന്‌.

നല്ല ഭംഗി.. അഭിനന്ദനങ്ങള്‍.

ഉഴിയുക എന്നു പറഞ്ഞാലെന്താ ..?

സാരംഗി said...

പ്രിയ പ്രതിഭാസമേ.. വിവരണം വളരെ ഇഷ്ടമായി. എന്നാലും അടി കൊള്ളുന്ന സീന്‍ വായിച്ചപ്പോള്‍ അറിയാതെ ഞെട്ടി, പിന്നെ കാര്യമറിഞ്ഞപ്പോള്‍ എനിക്കും സഹതാപം ആ കൊച്ചിനോടാണു തോന്നിയത്‌ അല്ലാതെ പ്രതിഭാസത്തിന്റെ തരള കപോലങ്ങളോടല്ലാട്ടോ. ഇനിയും എഴുതൂ..ഞങ്ങള്‍ കാത്തിരിയ്ക്കുന്നു..

Rasheed Chalil said...

ചോറ്റാനിക്കരയമ്മയുടെ കടാക്ഷം... നല്ല വിവരണം.

പിന്നെ വൈകി ഒരു സ്വാഗതവും.

ഓഫ് :

ഇതാണോ കിട്ടേണ്ടത് കിട്ടേണ്ട സമയത്ത് കിട്ടിയാല്‍ തോന്നേണ്ടത് തോന്നേണ്ട സമയത്ത് തോന്നും എന്ന് പറയുന്നത്.

ഞാന്‍ ഈ നാട്ടുകാരനല്ലേയ്...

പ്രതിഭാസം said...

തുഷാരം ചേച്ചീ... നന്ദി! ആദ്യത്തെ കമന്റിന്‍!

വക്കാരീ... ഫ്ലൈറ്റില്‍ എന്റെ സൈഡ് സീറ്റില്‍ ആളുണ്ടേല്‍ സ്കൂള്‍ പിള്ളേരുടെ സ്റ്റൈലില്‍ എയറ്ഹോസ്റ്റെസ് ചേച്ചിയോട് പറഞ്ഞുകൊടുക്കും.
“ന്റെ സീറ്റില്‍ വേറൊരു കുട്ടി ഇരിക്കുണൂ”ന്ന്.
അടി എയറ്ഹോസ്റ്റെസിനു കിട്ടട്ടെ. എല്ലാ അടിയും ഞാന്‍ തന്നെ വാങ്ങണമെന്നു നിയമമൊന്നുമില്ലല്ലോ.)

ബിന്ദൂ... ഹാങോവെറില്‍ ആയിരുന്നു.(എഴുതലൊന്നും പിടിയില്ല എന്നു സമ്മതിക്കണതിലും ഒരു വെയ്റ്റ് അതിനല്ലേ)

അരുണ്‍ചേട്ടാ... നന്ദി കേട്ടോ. മിക്ക വരമൊഴിയും വായ്മൊഴിയായി കേട്ടതാവും.വാചകത്തില്‍ ഞാനൊരു കത്തിയാണെന്നറിയാല്ലോ.

തമനൂ... നന്ദി!

* ഉഴിയുക എന്നു പറഞ്ഞാല്‍ ദോഷമൊക്കെ മാറാന്‍ വേണ്ടിയും, നല്ലബുദ്ധി(?)തോന്നാനുമൊക്കെയായി ഈശ്വരനെ മനസ്സിലോറ്ത്ത് മിണ്ടാതെയുരിയാടാതെ ചെയ്യുന്ന ഒരു സംഭവമാണ്‍.

സാരംഗീ... പോ എന്നോട് മിണ്ടണ്ടാ.. എന്റെ കപോലങ്ങള്‍ക്ക് ഇവിടെയും ഒരു വിലയുമില്ലേ :(
വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി!

ഇത്തിരിവെട്ടം... ഒത്തിരി സന്തോഷം! ആ വല്യ തത്വം എല്ലാവറ്ക്കുമൊരു പാഠമായിരിക്കട്ടെ എന്നു കരുതിയാ പോസ്റ്റിയേ :)

Peelikkutty!!!!! said...

ഈ സൈഡ് സീറ്റ് എല്ലാര്‍‌ക്കും ഒരു വീക്ക്നെസ്സാ ല്ലേ!

ഇതുപോലെ, ഒരിക്കല്‍ തിരുനെല്ലിയിലേക്കുള്ള യാത്രക്കിടയില്‍‍ ഒരമ്പലത്തില്‍ പൊയി..കൊറച്ചു തടിച്ചിട്ടുള്ള ഒരു ചേച്ചി എന്നെത്തന്നെ നോക്കുന്നുണ്ടായിരുന്നു..ഞാനും പ്രതിഭാസത്തെപ്പോലെ ഓരൊ ഘോഷ്ടികള്‍ കാണിച്ചു കൊണ്ടെയിരുന്നു..(വിറ്റ്നസ്സ് ഇല്ലാത്തതിനാല്‍ ഞാന്‍ ഘോഷ്ടിക്കാര്യം ഇന്നേ വരെ സമ്മതിച്ചിട്ടില്ല!)..ആ ചേച്ചി വന്ന് ഒറ്റ നുള്ള്;എന്റെ മുഖത്ത്!..‘നഖക്ഷതങ്ങള്‍‘ ന്നൊക്കെ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ..ഹെന്റമ്മെ!

chithrakaran ചിത്രകാരന്‍ said...

വളരെ നല്ല കഥ. നന്ദി

Haree said...

ആഹ,
പറഞ്ഞുപറഞ്ഞ് പ്രതിയും വക്കാരിയുംകൂടി ചോറ്റാനിക്കരയ്ക്ക് ഫ്ലൈറ്റ് പിടിച്ചു പോവുന്ന ലക്ഷണമുണ്ടല്ലോ!
--
ഇന്‍‌ക്ലൂഡിംഗ് മൈ പ്രൊഡ്യൂസേഴ്സ് - ഈ പ്രയോഗം കൊള്ളാല്ലോ. പിന്നെ “മ്മേ മ്മേ... ചേച്ചി ആ ചേച്ചിയെ നോക്കി കുറേ കോക്കിരീം കാനിച്ചു. നാന്‍ കന്റതാ” ഇതു പറഞ്ഞകുട്ടിയുടെ നിഷ്കളങ്കമായ മുഖം, അപ്പോള്‍ പ്രതിയെങ്ങിനെയാവും പ്രതീതിയുടെ മുഖത്തു നോക്കിയിരിക്കുക? ആഹ, മോനോഹരം, അവര്‍ണ്ണനീയം, അചിന്തനീയം... :)
--
കൊള്ളാം പ്രതീ, കൊള്ളാം...
അടുത്തതെന്നാണ്‍???
--

Kiranz..!! said...

ഹ..ഹ..ബെസ്റ്റ് “ടാലി“ ആക്കല്‍,ഇത്തരുണത്തിലൊന്ന് എന്റെ അനിയത്തിക്കും പറ്റിയതാ,പക്ഷേ അന്ന് സൈഡ് സീറ്റ് വാര്‍ അവള്‍ ജയിച്ചതു കാരണം തകര്‍പ്പന്‍ ആയിട്ട് എഞ്ചോയ് ചെയ്തു :)

കലക്കി ദിനേഷ്..!

അതുല്യ said...

പ്രതിഭാസമേ എവിടായിരുന്നു? ചോറ്റാനിക്കരയിലോട്ട്‌ പോയതാണോ?

(ഈ കിരണ്‍സ്‌ എന്താ കലക്കി ദിനേഷ്‌ ന്ന് പറഞ്ഞത്‌? ..ആവോ...മ്യാവൂൂ മ്യാവൂൂൂൂൂ)

സൈഡ്‌ സീറ്റ്‌ ഒപ്പിച്ചെടുക്കാന്‍ കൊച്ചി-മുംബായി-ഡെല്‍-ഹി വിമാനത്തിലേ സൈഡ്‌ സീറ്റിലിരിയ്കുന്ന സര്‍ദാജീയോട്‌ പഠിച്ച പണി പതിനെട്ടും കൂട്ടിയട്ടും ശരിയാവാത്തോണ്ട്‌ ഒരാളു പറഞ്ഞ്‌ പോലും, നടുക്കലത്തേ സീറ്റാ മുംബായ്ക്‌ പോണേന്ന് :)

വാളൂരാന്‍ said...

appo athil ninnenthu manassilayee, uzhinjitunnathil ninnolichodaruthu....
hai nannayirikkunnu ketto...

Siju | സിജു said...

അപ്പോ വെറുതെയല്ല, ചോറ്റാനിക്കരയമ്മയുടെ കടാക്ഷം കിട്ടിയതു കൊണ്ടാണിങ്ങനെയൊരു പ്രതിഭാസമായി മാറിയത്

ആലുവക്കാരിയാണല്ലേ, സന്തോഷം

ലിഡിയ said...

മനസ്സ് നിറഞ്ഞു ചിരിച്ചു, :))

ഞാനും സൈഡ് സീറ്റ് ഭ്രാന്തിയാണ്, പക്ഷേ ഇപ്പോ എല്ലാ ടെന്‍ഷനും കളഞ്ഞ് ഉറങ്ങാന്‍ കിട്ടുന്ന സമയം യാത്രകളായതിനാല്‍ യാത്രകള്‍ ഉറക്കഗുളികകളാവുകയാണ്.

ഇപ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ രാത്രി ബസ്സ് യാത്രയില്‍ ഇഞ്ചിപെണ്ണ് ചോദിച്ചത് പോലെ, ബാല്യത്തിനെ പിന്നോട്ടോടുന്ന മരങ്ങളെ കാണാന്‍ പറ്റുന്നുണ്ടോന്ന് നോക്കി, നിഷ്കളങ്കത നഷ്ടപെട്ട വഴികള്‍ :)

-പാര്‍വതി.

krish | കൃഷ് said...

രസകരം. നല്ല ദൈവഭക്തിയുള്ള ആളായതുകൊണ്ടാവണം 'അമ്മ' കടാക്ഷിച്ചത്‌. പിന്നീടും ചോറ്റാനിക്കര അമ്മയുടെ 'കടാക്ഷങ്ങള്‍' കിട്ടിയിട്ടുണ്ടോ.

കൃഷ്‌ | krish

-B- said...

ഹ ഹ.. ഞാന്‍ ഹാപ്പിയായി. ഇയാള്‍ക്ക് അടി കിട്ടിയതോണ്ടല്ല ട്ടോ. വാ‍യിക്കാന്‍ നല്ല രസമുണ്ടായിരുന്നതോണ്ടാ. :)

ചാക്ക്യാര്‍ said...

നന്നായി, തുടരുമല്ലൊ

ഇട്ടിമാളു അഗ്നിമിത്ര said...

ദൈവമെ.. ഇങ്ങനെ കടാക്ഷിക്കാന്‍ തുടങ്ങിയാല്‍ .. കാര്യം അത്രപന്തിയല്ല.. നന്നായിരിക്കുന്നു... :)

Unknown said...

ഈ ടൈപ്പ് ഗഡാക്ഷം കൊണ്ടും കൊടുത്തും ശീലമായിപ്പൊയെങ്കിലും ഇങ്ങനെത്തെ ടീംസിന്റെ കൈയ്യീന്ന് കിട്ടി ശീലമില്ല. കൊള്ളാം നന്നായി എഴുതീട്ടുണ്ട്. :-)

ഓടോ: ഇടയ്ക്കിടയ്ക്ക് എഴുതിയില്ലെങ്കില്‍ ഞാന്‍ ഓര്‍ക്കുട്ടില്‍ വന്ന് കടാക്ഷിയ്ക്കും ട്ടോ. :)

sandoz said...

ചോറ്റാനിക്കര അമ്മക്ക്‌ അറിയാമായിരുന്നു -ഇത്‌ നമ്മുടെ കൊച്ചാണു.....വളര്‍ന്നു വലുതായി ഒരു ഫുള്ള്‌ ഒറ്റക്കടിച്ച്‌ വാളെടുത്ത്‌ [വാളുവെച്ചല്ല]തുള്ളേണ്ടവള്‍ ആണു എന്നൊക്കെ.
അതു കൊണ്ട്‌ ഇനി പിടിച്ചാല്‍ കിട്ടീല്ലെങ്കിലോ എന്നോര്‍ത്ത്‌ നേരത്തെ ഒരു 'കടാക്ഷന്‍' തന്നതാണെന്ന് സമധാനിക്കുക.
[ചോറ്റാനിക്കര അമ്മ,കടാക്ഷം എന്നൊക്കെ പിന്മൊഴിയില്‍ കണ്ടിരുന്നു.ഞാന്‍ വിചാരിച്ചു വല്ല ദൈവവിളിയുമായിരിക്കും എന്ന്.]

സു | Su said...

അവസാനം എത്തിയ തീരുമാനം നന്നായി. അല്ലെങ്കില്‍ എന്നും കടാക്ഷം കിട്ടിയേനെ.

Anonymous said...

appo adi kondanu valarnnathu. ee swabhavamanenkil iniyum adi kollan sadhayathayundu. ethra katha iniyum varanirikkunnu. appozhe adi yude malapadakkam aanu prathibhasam ennu nammal ariyoo.

any way ur language and naration are exelplary

P Das said...

കടാക്ഷം- നല്ല ബലമുള്ളതു തന്നെ നോക്കി മേടിച്ചു, അല്ലേ? :)

Anonymous said...

Great....waiting for the next post...

Anonymous said...

കഥ നന്നായിട്ടുണ്ട്, നല്ല അവതരണ ശൈലി. ഇനിയും കുറെ എഴുതിത്തെളിയാനുണ്ട്. "ഇന്‍ക്ലൂഡിങ്ങ് മൈ പ്രൊഡ്യൂസേഴ്സ് " എന്ന പ്രയോഗത്തോട് ഏതായാലും എനിക്കു അത്ര യോജിപ്പില്ല....
നല്ല നല്ല കഥകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

Babu Appanath said...

ha ha ha.... super
adi kittiyathu kondu chirichathalla to..
ithoru kathayayile...

iniyum prethishikunu....
adiyalla... ketto...

salil | drishyan said...

‘പ്രതിഭാസമേ’,

ഓര്‍മ്മക്കുറിപ്പ് കൊള്ളാം.
ഇവിടെ എത്താന്‍ ഇത്തിരി വൈകി.

തുടര്‍ന്നെഴുതുക.

സസ്നേഹം
ദൃശ്യന്‍

:: niKk | നിക്ക് :: said...

സൈഡ് സീറ്റ് എന്റെയും ഒരു വീക്ക്നസ്സ് ആയിരുന്നു...ട്രെയിനിന്റെ ജാലകങ്ങളില്‍ ഇരുന്നു യാത്ര ചെയ്ത കുട്ടിക്കാലം ഇപ്പോഴും ഓര്‍ക്കുന്നു. അത് ഓര്‍മ്മിപ്പിച്ചു പ്രതിഭയുടെ ഈ പോസ്റ്റ്. നന്ദി :) പക്ഷെ, ആ സീറ്റ് തട്ടിയെടുത്ത ആ ചേച്ചി, എന്നില്‍ ഒരുപാട് നൊമ്പരമുണര്‍ത്തി...

എഴുത്ത് നന്ന്.. ഇനിയും പോരട്ടേ :)

മയൂര said...

പ്രതീ, നന്നായിട്ടുണ്ട് ചോറ്റാനിക്കരയമ്മ കടാക്ഷിച്ചതല്ലാ..അവതരണശൈലി.മത്സരിക്കാന്‍ ആരുമില്ലായിരുന്നിടും പ്രതി ഓടിയത് എന്തിനാണെന്ന് എനിക്കും മനസിലായില്ലാ;).ആ തരള കപോലങ്ങളോട് കടുക്ക് മണിയോളം സിമ്പതി തോന്നാതിരുനില്ലാ.
ഇനിയും എഴുത്ത് തുടരുമല്ലോ..

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: പ്രതിഭാസങ്ങള്‍ മാസത്തിലൊന്ന് വീതമാണോ..

“ഒരു പീക്കിരി.. ഒരശു... ഈ അവസരത്തില്‍ ഇത്ര കൂടി ചേര്‍ത്തു“ അതിനിടയില്‍ “പീക്കിരി..കാന്താരി.. ഒരശു“ എന്നായാലോ... പാവം ചേച്ചിയെ ഇങ്ങനെ കമന്റടിക്കണമായിരുന്നോ!!!:(

Siji vyloppilly said...

അയ്യോ ഇത്രയും നല്ലൊരു എഴുത്ത്‌ ഞാന്‍ കാണാണ്ടു പോയോ? എത്താന്‍ വൈകിയതില്‍ വലിയൊരു ക്ഷമ. നന്നായിട്ടുണ്ടെന്നല്ല. അതിഗംഭീരം. പിടിച്ചിരുത്തി വായിപ്പിച്ചു. മുമ്പത്തെ പോസ്റ്റ്‌ പണികളൊക്കെ കഴിഞ്ഞ്‌ വന്ന് വായിക്കുന്നുണ്ട്‌. അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു.

കുറുമാന്‍ said...

ചോറ്റാനിക്കരയമ്മാ കടാക്ഷം കലക്കി (അങ്ങ്നെ പറയാന്‍ പാടുണ്ടോ, അടികൊണ്ട കേസല്ലെ, കലക്കി പ്രതിഭാസമേ എന്നു പറഞ്ഞാല്‍ അസ്ഥാനത്തായാലോ)

അത്രയും നേരം ചീറി കൊണ്ടു നിന്നവരൊക്കെ തണുത്തു. ഇന്‍ക്ലൂഡിങ്ങ് മൈ പ്രൊഡ്യൂസേഴ്സ്! - ഹ ഹ ഹ

രാജ് said...

വൌ! (ബഹുവാണെന്നു തോന്നു കോയിന്‍സിഡന്‍സിന്റെ മലയാളം തിരയുന്നുണ്ടാര്‍ന്നൂ ന്നാ പിടിച്ചോ ആകസ്മികത, പക്ഷേ ഇപ്പറഞ്ഞതിന്റെ മലയാളം ആരെങ്കിലും ഒന്നു പറഞ്ഞു തരൂ)

പെണ്ണുങ്ങള്‍ക്കു ചിരിപ്പിക്കാനറിയുമെന്നു ഫിലോമിന തെളിയിച്ചതാ, പിന്നെ ബിരിയാണിക്കുട്ടീം കുട്ട്യേടത്തീം മാറിമാറി തെളിയിച്ചതാ, പ്രതിഭാസവുമൊരു പ്രതിഭാസം തന്നെ (പ്ലീസ് ആരെങ്കിലും വിട്ടുപോയവരുടെ പേരുകള്‍ പൂരിപ്പിക്കണം എന്നെ വെറുതെയൊരു എംസീപ്പി ആക്കരുതു്)

sandoz said...

പെരിങ്ങ്സേ...തമാശയാണൊ....

ആകസ്മിക മരണം-കോയിന്‍സഡന്‍സ്‌ ഡെത്ത്‌.....ശരിയാവോ പെരിങ്ങ്സ്‌...ഒരു ഡൗട്ട്‌....

Unknown said...

ചോറ്റാനിക്കരയമ്മ കടാക്ഷം. വായിച്ചു.
താങ്കളുടെ ബ്ലോഗില്‍ ആദ്യമായാണ് വരുന്നത്.
നല്ല എഴുത്ത് താങ്കളില്‍ നിന്ന് വരാനിരിക്കുന്നതേ ഉള്ളൂ എന്നു ഞാന്‍ വിശ്വസിക്കുന്നു.

വൌ!(ഇത് എന്തോന്ന് സമുണ്ട് പെരുങ്ങ്സ്)

രാജ് said...

സാന്‍ഡോ ആകസ്മികമായി ഏകീഭവിക്കുക എന്നാവാം നിര്‍ബന്ധമാണെങ്കില്‍ ;)

ലേഖകയ്ക്കു കിട്ടിയ അടി എനിക്കും കിട്ടുന്ന മട്ടുണ്ട്.

sandoz said...

പെരിങ്ങ്സേ...ഹ..ഹ..ഹ...അതു കലക്കി....മനോഹരമായ രീതിയില്‍ എനിക്കിട്ടൊന്നു താങ്ങി ഇല്ലേ......നായികയെ തല്ലിയത്‌ തലക്ക്‌ നല്ല സുഖമില്ലാത്ത സ്ത്രീ ആയിരുന്നു.....

sreeni sreedharan said...

എന്താന്നറിയില്ല വല്ലാത്തൊരു സന്തോഷം ഈ പോസ്റ്റ് വായിച്ചപ്പോ.
ചോറ്റാനിക്കരയ്ക്ക് പോവുന്ന ആള്‍ക്കാരോട് ഉഡായിപ്പ് കാണിക്കാന്‍ പോയാലിങ്ങിനിരിക്കും :)

തോക്കായിച്ചന്‍ said...

ഞാനിതു കണ്ടില്ലായിരുന്നല്ലോ... നല്ല വിവരണം..അടി കിട്ടുന്ന പണിയാണു കയ്യിലുള്ളതല്ലേ...എന്നലും ഒരടിയേപ്പേടിച്ചു നമുക്കു കിട്ടുന്ന ആ സൈഡ് സീറ്റ് വിട്ടുകളയുന്നതു മോശമല്ലേ.. പൊരുതിയലേ ഇക്കലത്തു പിടിച്ചു നില്‍ക്കാന്‍ പട്ടു.. നമുക്കു ചുറ്റും കണുന്നവരെല്ലാം ഭ്രാന്തന്മാറ് തന്നെ.. ഞാന്‍ മാത്രം നോറ്മല്‍.. അതല്ലേ അതിന്റെ ഒരിതു

mydailypassiveincome said...

ഈ പോസ്റ്റുകള്‍ രണ്ടും ഇന്നാണ് കണ്ടത്.

എന്നാലും ചോറ്റാനിക്കരയമ്മയുടെ കടാക്ഷം കിട്ടിയത് നന്നായി. അമ്മയുടെ കടാക്ഷത്തില്‍ നിന്നും രക്ഷപ്പെട്ടല്ലോ :)

Sreejith K. said...

ചോറ്റാനിക്കര അമ്മ ഇങ്ങനെയാ, ഇന്നു സമയമില്ല നാളെ തരാം എന്ന് പറയാറില്ല. അപ്പപ്പൊ കിട്ടും. കടാക്ഷം കഥ കലക്കി.

വഞ്ചിയില്‍ പോകുമ്പോള്‍ എനിക്ക് സൈഡ് സീറ്റ് വേണം എന്ന് വാശി പിടിച്ച സലീംകുമാര്‍ തമാശ ഓര്‍മ്മ വന്നു ;)

kalesh said...

കലക്കന്‍!

ഫാന്‍ ക്ലബ്ബില്‍ എന്നെക്കൂടെ ചേര്‍ക്കൂ...

ഇനിയും എഴുതണേ..

Anonymous said...

‘ചോറ്റാനിക്കരയമ്മാകടാക്ഷം‘ വായിച്ചു.. സത്യത്തില്‍‌ ചിരിയും സങ്കടവും വന്നു. ഹ ഹ.. സംഭവം നന്നായിവിവരിച്ചിരിക്കുന്നു.. അടിപോളി അവതരണം പ്രതിഭാ.. ഈ സൈഡ് സീറ്റിനോടുള്ള ‘ആക്രാന്തം’ എനിക്കും പണ്ട് ഉണ്ടായിരുന്നു. സത്യത്തില്‍‌ ഇപ്പഴും ഉണ്ട് ട്ടാ.... “എന്റെ കരഞ്ഞുകലങ്ങിയ കണ്ണുകളില്‍ നോക്കി അമ്മ സാന്ത്വനവാക്കുകള്‍ പൊഴിഞ്ഞു "ഉഴിഞ്ഞിടത്തു നിന്നോടിയപ്പോളേ നിനക്കൊന്നു ഞാനോങ്ങി വച്ചിരുന്നതാ... അതിപ്പോ ഇങ്ങനെ ടാലിയായി." ഹ ഹ.. പ്രതിഭാസമേ.. നീ വിഷമിക്കേണ്ട ട്ടാ... ഏഴാം ക്ലാസില്‍‌ പഠിക്കുന്ന കാലം ലോലമായ കപോലങ്ങളില്‍ (ഹി ഹി..) കിട്ടിയ ഈ “ഠപ്പോ” സമ്മാനം പിന്നീട് പത്താം ക്ലാസില്‍‌ പഠിക്കുന്ന കാലത്ത് നീയും “ടാലി” ആക്കിയിട്ടില്ലേ... അപ്പോള്‍‌ ഇര ആ ഹെര്‍ക്കുലീസ് ആയിപ്പോയെന്നു മാത്രം... അല്ലേ പ്രതിഭാസം...? നന്നായിട്ടുണ്ട്.. പക്ഷെ, ഇതൊക്കെ വായിക്കാന്‍‌ ഒരുപാട് വൈകിപ്പോയതില്‍‌ നിരാശയുണ്ട് എനിക്ക് ....

കുടുംബംകലക്കി said...

കാരണം ചോദിക്കരുത്. എനിക്ക് ഈ പോസ്റ്റ് അത്രയ്ക്ക് ഇഷ്ടപ്പെട്ടു; മൂന്നാമത്തെ പോസ്റ്റിലെ കമന്റുകളും.
(മറ്റുള്ളവ മോശമെന്നല്ല, കേട്ടോ :))

ഹരിയണ്ണന്‍@Hariyannan said...

ചോറ്റാനിക്കരയമ്മക്ക് അന്നേ തോന്നിയിട്ടുണ്ടാവും ഇവള്‍ക്ക് രണ്ട് തല്ലിന്റെ കുറവുണ്ടെന്ന്!!
നല്ല അവതരണം...വായിപ്പിക്കാന്‍ കഴിവുള്ള ശൈലി!!
ഇനിയും എഴുതാത്തതെന്താ?

അനീഷ് രവീന്ദ്രൻ said...

ഒടുക്കത്തെ ഹ്യുമർ സെൻസ് ആണു മച്ചമ്പീ നിനക്ക്...

രാധിക said...

ഈ സൈഡ് സീറ്റിലൈരിക്കാനുള്ള അ ഇഷ്ടം എനിക്കുമുള്ളതാ അവിടെ ആരെങ്കിലുമുന്ണ്ടെങ്കില്‍ അവരെ വലിയൊരു കുറ്റം ചെയ്ത മട്ടില്‍ നോക്കാനും ഞാന്‍ മടിക്കാറില്ല,,അപ്പോള്‍ ഇനി നല്ലോണം സൂക്ഷിക്കണം ല്ലേ???

സുധി അറയ്ക്കൽ said...

കൊള്ളാം കൊള്ളാം. നല്ല രസമുണ്ടായിരുന്നു.