Tuesday, January 16, 2007

ചോറ്റാനിക്കരയമ്മാകടാക്ഷം


"ശ്ശോ വേണ്ടാരുന്നു! ഒരു കാര്യവുമില്ലാതെ വെറുതേ......" ഈ സംഭവത്തെ ക്കുറിച്ചോറ്ക്കുമ്പോള് എനിക്കിപ്പോഴും തോന്നുന്നത് ഇതേ വികാരമാണ്. ആാാാ... വിനാശ കാലേ വിപരീതബുദ്ധി!

പയ്യന്നൂരുള്ള അച്ഛന്റെ വീട്ടിലേക്ക് പോകാന്‍ എനിക്കു വല്യ ഇഷ്ടായിരുന്നു. അതിനുള്ള പ്രധാന കാരണം അങ്ങോട്ടും ഇങ്ങോട്ടുമുള്ള ട്രെയ്ന്‍ യാത്രയാണ്. കൊല്ലത്തില് ഒരിക്കല് മാത്രം കിട്ടുന്ന സുവറ്ണ്ണാവസരം. പോകാനുള്ള പ്ലാന്‍ ഇടുമ്പോഴേ ഞാന്‍ എന്റെ കണ്ടീഷന്‍ സമറ്പ്പിക്കും. സൈഡ്-സീറ്റ് എനിക്കുവേണം.( ഈ സൈഡ്-സീറ്റിനോട് എനിക്ക് വല്ലാത്ത ഒരു ആക്രാന്തമുണ്ടായിരുന്നു! )

ഞാന് ഏഴാം ക്ലാസ്സില് പഠിക്കുന്ന സമയം. ഓണാവധി കഴിഞ്ഞ് തിരിച്ചു ആലുവയ്ക്കു പുറപ്പെടുന്നതിനു മുമ്പ് എന്റെ അച്ഛമ്മ എന്നെയും അനിയത്തിയേയും ഉഴിഞ്ഞിടുവായിരുന്നു. അതിന്റെ ഇടയിലാണ് ഞങ്ങള്‍ക്ക് സ്റ്റേഷനിലേക്ക് പോകാനുള്ള കാര്‍ വന്നത്. കാറിന്റെ ഒച്ചകേട്ടതും ഞാനോടി. (അവിടെ എന്നോട് സൈഡ്സീറ്റിനുവേണ്ടി മത്സരിക്കാന് ആരുമില്ലായിരുന്നു. ഓടിയത് എന്തിനാണെന്ന് എനിക്കിപ്പോഴുമറിയില്ല.) ഉഴിഞ്ഞുതീരും മുന്നേ ഞാനോടിയതു കാരണം അച്ചമ്മയുടെ മുഖം കടന്നലു കുത്തിയതു പോലായി. കൂട്ടത്തില് അമ്മയുടെയും. കാറില്‍ കേറിയതും അമ്മ എന്നോട് ചെവിയില് ഇപ്രകാരം പറഞ്ഞു."നിനക്കുള്ളതു വീടെത്തിയിട്ട് തന്നേക്കാംട്ടോ." കുറ്റം അറിയാമായിരുന്നതു കൊണ്ട് ഞാനൊന്ന്നും മിണ്ടിയില്ല. ആലുവ എത്തുമ്പോഴേക്കും അമ്മയിതു മറക്കണേ എന്നു മാത്രം മനമുരുകി പ്രാറ്ത്ഥിച്ചു.

അങ്ങനെ സ്റ്റേഷനിലെത്തി, ട്രെയ്ന്‍ വന്നു, ഞാന് ചാടി കേറി എന്റെ സീറ്റ് നമ്പറ് കണ്ടു പിടിച്ചു. നമ്പറില്‍ നിന്നും സീറ്റിലേക്കു നോക്കിയ ഞാന്‍ ഞെട്ടിപോയി. വേറൊന്നുമല്ല. എന്റെ സീറ്റില്‍ വേറൊരു ചേച്ചി ഇരിക്കുന്നു. ആ സീറ്റിന്റെ ഉടമയായ എന്നെ ഒന്നു മൈന്റ് പോലും ചെയ്യാതെ പുറത്തേക്കു നോക്കി വല്യ ഗൌരവത്തില്‍ ഇരിപ്പാണ് ആശാത്തി.

"ചേച്ചി, ഈ സീറ്റ് എന്റ്റെയാട്ടോ" ഞാന്‍ പറഞ്ഞു.

ഇത്തവണ ആശാത്തി എന്നെ തിരിഞ്ഞൊന്നു നോക്കി. പക്ഷെ മാറാനുള്ള ഉദ്ദേശമൊന്നുമില്ല. എന്റെ അഭിമാനത്തില് ഒരു പോറല്‍ വീണു. ഞാന് ദയനീയ ഭാവത്തില് തിരിഞ്ഞമ്മയെ നോക്കി. അമ്മ എനിക്കു വേണ്ടി ചെറുതായൊന്നു ശുപാറ്ശ ചെയ്തു.

"ഈ സീറ്റ് ഞങ്ങള് റിസേവ് ചെയ്തതാണ്ട്ടോ". ( അമ്മയും ചമ്മി. തിരിഞ്ഞുപോലും നോക്കിയില്ല ഇത്തവണ)

വല്യ കാര്യായിപോയി. ഇതല്ലേ ഞാനും പറഞ്ഞത്. അല്ലേലും ഈ അമ്മയ്ക്ക് എന്നെ വിരട്ടാന്‍ മാത്രേ അറിയൂ. അനീതിക്കെതിരെ ഇത്തിരി കൂടി ശബ്ദമൊന്നുയറ്ത്തിയാലെന്താ. അച്ഛനാണേല് സാധനമൊക്കെ എടുത്തു വയ്ക്കുന്നതിന്റെ തിരക്കിലും. തല്ക്കാലം ഞാന് നോക്കിയിട്ട് എനിക്കു നീതി ലഭിക്കാനുള്ള യാതൊരു ചാന്‍സും കാണുന്നില്ല.

ഇപ്പറഞ്ഞചേച്ചിയുടെ നേരെ ഓപ്പോസിറ്റ് സീറ്റില്‍ ഒരാന്റി ഉറങ്ങിതൂങ്ങുന്നു. ആ ആന്റിയുടെ അടുത്ത് ഞാന്‍ ഇരിപ്പുറപ്പിച്ചു. എനിക്കു നേരെ ഓപ്പോസിറ്റ് ആ ചേച്ചിയുടെ അടുത്ത് അമ്മയും. സ്റ്റേഷനില്‍ നിന്നു വാങ്ങിയ വനിത യില് അങ്ങു മുങ്ങിക്കിടക്കുവാണ് അമ്മ.

ബോറടി സഹിക്കാതെ കിട്ടിയ ഒരു മാഗസീനില് ഞാനും മുങ്ങി. എപ്പോഴോ ഞാന് ആ ചേച്ചിയെ ഒന്നറിയാതെ നോക്കിപോയി.
എന്റമ്മോ... പുള്ളിക്കാരി എന്നെതന്നെ തുറിച്ചു നോക്കികൊണ്ടിരിക്കുന്നു. 'ആഹ... എന്റെ സീറ്റിലിരുന്നതും പോരാ.. എന്നെ നോക്കി കണ്ണുരുട്ടുന്നോ?' ഞാനും വിട്ടില്ല. മാഗസീന്‍ അല്പമൊന്നു പൊക്കി അമ്മ കാണാതെ ഞാനും ആശാത്തിയെ നോക്കിയൊന്നു കണ്ണുരുട്ടാന്‍ നോക്കി. ഉരുട്ടിയിട്ടൊരു എഫക്റ്റ് പോരെന്നു തോന്നിയപ്പോള്‍ ഞാന് കണ്ണൊന്നു കൂറ്പ്പിച്ച് എന്നെക്കൊണ്ടാവുന്ന പോലെ രൂക്ഷമായൊന്നു നോക്കി.
പെട്ടെന്ന് പുള്ളിക്കാരി ഒരു ചിരി. അയ്യേ.. ഞാന് ചമ്മി. അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ. 'എനിക്കു ചിരി ഒന്നും വരുന്നില്ല' എന്ന മട്ടില്‍ ഞാന് ഗൌരവം വിടാതെ, രൂക്ഷത കുറയ്ക്കാതെ പല്ലുകൂടി ഒന്ന് ഞെരിച്ചു നോക്കികൊണ്ടിരുന്നു. പുള്ളിക്കാരിയുമങ്ങ് ഗൌരവത്തോടെ എന്നെ നോക്കി ചില ചേഷ്ടകള്.
കൊള്ളാം എന്റെ ബോറടി കുറച്ചു മാറുന്നുണ്ട്. ഞാനും അത്യാവശ്യം ഗോഷ്ടികളൊക്കെ കാണിച്ചു തുടങ്ങി. ഏകദേശം ഒരു 10 മിനിട്ട് ഈ കലാപരിപാടി തുടറ്ന്നു.

പെട്ടെന്ന് എന്നേയും ആ ക്യാബിനിലുണ്ടായ ബാക്കി ഉള്ളവരേയും അദ്ഭുതപ്പെടുത്തിക്കൊണ്ട് ഈ ചേച്ചി ചാടി എണീറ്റ് എന്റെ പൂ പോലെ ലോലമായ കപോലങ്ങളില്‍ ആഞ്ഞൊരടി..."ഠപ്പോ".
എന്നിട്ട് തിരിച്ചു പോയി സീറ്റീലിരുന്നു പുറത്തേക്കു നോക്കുന്നു.

ഒരു മിനിറ്റ് എല്ലാവരും ഒന്നു ഞെട്ടി. ഒരു മിനിറ്റ് കഴിഞ്ഞിട്ടും എല്ലാവറ്ക്കും ഞെട്ടിയിരിക്കാന്‍ തന്നെയാണ് താല്പര്യമെന്നു തോന്നിയിട്ടോ എന്തൊ...ഞാന്‍ ഒറ്റ കരച്ചില്‍. അതേറ്റു. അച്ഛനില്‍ ഒരു സിംഹവും അമ്മയില്‍ ഒരു സിംഹിയും സടകുടഞ്ഞെണീറ്റു. ബാക്കി സഹയാത്രികരും രംഗത്തെത്തി.
ആരൊക്കെയോ എന്നെ നോക്കി "ദൈവമേ... ഈ കൊച്ചിന്റെ മുഖം കണ്ടോ?" "എന്തുപോലൊരു അടിയാരുന്നു." "എന്നിട്ടവളിരിക്കുന്ന കണ്ടില്ലേ." "പിടിച്ചു പുറത്താക്കണം" എന്നൊക്കെ പല അഭിപ്രായങ്ങളും പറഞ്ഞു.

അപ്പുറത്തെ ക്യാബിനിലിരുന്നവരും “ഇവിടെയാരാ പ്ലാസ്റ്റിക് കവറ് ഊതിവീര്‍പ്പിച്ചു പൊട്ടിച്ചേ”എന്ന് ചോദിച്ചോണ്ടു വന്നു. എല്ലാവരും ചീത്ത പറഞ്ഞിട്ടും ആ ചേച്ചിക്ക് യാതൊരു കൂസലുമില്ല.

ഒടുവില്‍ അച്ഛന്‍ പോയി ടി.ടി.ഇ.യെ കൂട്ടീട്ടു വന്നു. അങ്ങേരു വന്ന് അടുത്ത സ്റ്റേഷനില്‍ ഇറക്കി വിടുമെന്നൊക്കെ പറഞ്ഞപ്പോള്‍ ‍എന്റെ അടുത്തു ഉറക്കം തൂങ്ങിയിരുന്ന ആന്റി പയ്യെ ഇത്രയും പറഞ്ഞു.
"ന്റെ മോളാ. സുഖോല്യ. ചോറ്റാനിക്കരയില്‍ ഭജനയിരിത്താന് കൊണ്ടൊവ്വാ..."

അത്രയും നേരം ചീറി കൊണ്ടു നിന്നവരൊക്കെ തണുത്തു. ഇന്‍ക്ലൂഡിങ്ങ് മൈ പ്രൊഡ്യൂസേഴ്സ്! എല്ലാവരുടേയും മുഖത്ത് സിമ്പതി കളിയാടി. എന്റെ മുഖത്തും അതേ ഭാവമായിരുന്നു. പക്ഷെ അത് "സെല്ഫ് സിമ്പതി" ആയിരുന്നു എന്നു മാത്രം! (എന്റെ തരളകപോലങ്ങള്ക്ക് ഈ ട്രെയ്നില്‍ യാതൊരു വിലയുമില്ലേ?)

"ഭ്രാന്താ...വെറുതെയല്ലാ അടിക്കിത്ര ഊക്ക്. ആ കൊച്ചിന്റെ മോന്ത കണ്ടോ ചളുങ്ങിയിരിക്കുന്നേ" എന്ന് കൂടി ആരോ പറഞ്ഞു.
എന്റെ കരഞ്ഞുകലങ്ങിയ കണ്ണുകളില്‍ നോക്കി അമ്മ സാന്ത്വനവാക്കുകള്‍ പൊഴിഞ്ഞു "ഉഴിഞ്ഞിടത്തു നിന്നോടിയപ്പോളേ നിനക്കൊന്നു ഞാനോങ്ങി വച്ചിരുന്നതാ... അതിപ്പോ ഇങ്ങനെ ടാലിയായി." (ആശ്വാസം ഇനി ആ ഒരു പേടി വേറെ വേണ്ടല്ലോ)

മാഗസീന്‍ കൊണ്ട് മുഖം മറച്ചപ്പോള് ഞാന് ശ്രദ്ധിക്കാതിരുന്ന ഒരാള്.. ഒരു പീക്കിരി.. ഒരശു... ഈ അവസരത്തില്‍ ഇത്ര കൂടി ചേര്‍ത്തു..."മ്മേ മ്മേ... ചേച്ചി ആ ചേച്ചിയെ നോക്കി കുറേ കോക്കിരീം കാനിച്ചു. നാന്‍ കന്റതാ"

"അപ്പോ നീ ഇത് ഇരന്നു വാങ്ങിച്ചതാ" എന്നു അച്ഛനും! പൂറ്ത്തിയായി.

അന്നു രാത്രി ഉറങ്ങാതെ അടുത്ത അടി എപ്പോ കിട്ടുമെന്നു പേടിച്ച് ഞാന് കണ്‍മിഴിച്ചിരുന്നു. ആലുവ സ്റ്റേഷനില് ഞങ്ങളിറങ്ങി വണ്ടി സ്റ്റേഷന് വിട്ടപ്പോളാണ് എന്റെ ശ്വാസം നേരെ വീണത്.

വീടെത്തിയപ്പോള്‍ എന്റെ നീലിച്ച് വീറ്ത്ത കവിളുനോക്കി അമ്മുമ്മ ചോദിച്ചു.."അയ്യോ.. മോള്ടെ മുഖത്തിനിതെന്തു പറ്റി?"
അമ്മയാണ് മറുപടിയോതിയത്.."ഓ ഒന്നുമില്ലമ്മേ. ചോറ്റാനിക്കരയമ്മ ഒന്നു കടാക്ഷിച്ചതാ."


വാല്‍ക്കഷ്ണം:
അതിനു ശേഷം ഇന്നും ട്രെയിനില്‍ എന്നല്ല ഫ്ലൈറ്റില്‍ പോലും എന്റെ സീറ്റില്‍ ആരേലുമിരുന്നാല്‍ ഞാന്‍ യാതൊരു പരാതിയുമില്ലാതെ വേണേല്‍ നിന്നു പോകാനും തയാറണെന്ന ആറ്റിറ്റ്യൂഡിലെത്തി ചേറ്ന്നു.