Friday, March 16, 2007

കൊടുത്തു കരണം നോക്കി ഒരെണ്ണം... എന്നിട്ടോ????

ജീവിതം കൌമാരതീക്ഷ്ണവും ഹൃദയം ചാപല്യസുരഭിലവുമായിരിക്കുന്ന അസുലഭകാലഘട്ടം.
ഇല അനങ്ങണ ശബ്ദം കേട്ട് ആണൊരുത്തന് തിരിഞ്ഞു നോക്കിയാലും.."ഹൊ! ഇവന്മാര്ക്കൊന്നും വീട്ടില് അമ്മയും പെങ്ങന്മാരുമില്ലേ??? ഈ വായ്നോക്കികളെകൊണ്ടു തോറ്റു. സൌന്ദര്യം ഒരു ശാപം തന്നെ!!!!" എന്നൊക്കെ മനസ്സില് പറഞ്ഞ് നെഗളിച്ചു നടക്കുന്ന കാലം.
യെസ്... ഞാന് അന്ന് പത്താം ക്ലാസ്സില് പഠിക്കുന്നു... അതും സിസ്റ്റര്മാര് നടത്തുന്ന കോണ്‍വന്റ് സ്കൂളില്. ആകെയുണ്ടായിരുന്ന അഞ്ചാറ് ആണ് തരികളേയും ഏഴാം ക്ലാസ്സ് കഴിഞ്ഞപ്പോള് അവിടുന്ന് പറപ്പിച്ചു.

അങ്ങനെ ജീവിതം ഡ്രൈ ആയി പോയ്ക്കോണ്ടിരിക്കുമ്പോള് അതാ വരുന്നു ഓണപ്പരീക്ഷയുടെ മാര്‍ക്കുകള്.
കൊള്ളാം!!! കണക്കിന് അമ്പതില് ഇരുപത്തിച്ചില്ലാനം. കഷ്ടി പാസ്സ്. വീട്ടില് ആകെ ചര്‍ച്ചയായി. ദൈവമേ കണക്ക് ഈ കണക്കിലായാല് എന്താവും നമ്മുടെ കുടുംബത്തിന്റെ റാങ്ക് പ്രതീക്ഷ. അങ്ങനെ കൂലങ്കഷമായി ചിന്തിച്ചതിനു ഫലമായി റാങ്ക് തിരിച്ചു പിടിക്കാന് അമ്മ ഒരു പോംവഴി കണ്ടെത്തി. കണക്കിന് ട്യൂഷനു വിടുക! അതും സ്ഥലത്തെ ഏറ്റവും പേരെടുത്ത കണക്കുടീച്ചറുടെ അടുത്തു തന്നെ.

വൈകുന്നേരം സ്കൂള് വിട്ടു വന്ന്, എംടിവി സെലെക്റ്റും, ബക്ക്രയും ഒക്കെ കണ്ട് ആര്മാദിച്ചു നടന്നിരുന്ന എനിക്ക് ആദ്യം ഈ ട്യൂഷന് ഒരു വയറ്റത്തടിയായി അനുഭവപ്പെട്ടെങ്കിലും, ട്യൂഷന് ക്ലാസ്സില് ഒരു തവണ പോയതോടെ അതൊരു വയറ്റില് പൂമ്പാറ്റകള് പറക്കലായി രൂപാന്തരപ്പെട്ടു. (butterflies in stomach).
ഹായ്, ഏരിയയിലെ 'പൂവന്സ് ഒണ്ലി' ആന്റ് സങ്കര സ്കൂളുകളിലെ കൊള്ളാവുന്ന കുറേ പൂവന്സ് അവിടെ അതാ ഇരുന്ന് കണക്ക് ചെയ്യുന്നു. ട്യൂഷനു ചേരാന് എനിക്ക് നൂറുവട്ടം സമ്മതം. :)
(എന്റെ സമ്മതത്തിന് അവിടെ വല്യ പ്രസക്തിയൊന്നുമില്ല. റാങ്ക് കളയാന് മാതാജി തയ്യാറല്ലല്ലോ!!!)

അങ്ങനെ ഞാനവിടെ കണക്കു പഠിക്കാനെന്നും പറഞ്ഞ് പോയി തുടങ്ങി. അപ്പോളതാ അടുത്ത പാര. എന്റൊപ്പം കണക്കു പഠിക്കാന്, എന്റെ സ്കൂളില് തന്നെ പഠിക്കുന്ന എന്റെ അയല്‍വാസിയും കൂട്ടുകാരിയുമായ ഒരുത്തിക്കു കൂടി ഇന്ററെസ്റ്റ്. അവളെ ഒഴിവാക്കാന് നിവൃത്തിയില്ലാഞ്ഞതുകാരണം ഞങ്ങളൊരുമിച്ചായി ട്യൂഷന് യാത്ര.

ഒള്ളതു ഒള്ളതു പോലെ പറയണമല്ലോ. ആത്മപ്രശംസയല്ലാട്ടോ...അവളുടെ കൂടെ ഞാന് നടന്നാല് വടക്കു നോക്കിയന്ത്രത്തില് ശ്രീനിവാസന്റേയും പാര്‍വതിയുടേയും പടം കണ്ട് ഇന്നസന്റ് പറഞ്ഞപോലെ "നിലവിളക്കിന്റെയടുത്ത് കരിവിളക്ക്" എന്ന അവ്സ്ഥയാണ്. സംശയിക്കണ്ടാ... കരിവിളക്ക് ഈയുള്ളവള് തന്നെ.

ആശാത്തി സ്ഥലത്തെ ഒരു ഗ്ലാമര് താരമാണ്. ഒരു കൊച്ചു സുന്ദരി. പനങ്കുലപോലെ കിടക്കുന്ന കാര്‍ക്കൂന്തല്. സ്കൂളിലേക്ക് രണ്ട് വശവും പിന്നിയിട്ടു പോകുന്ന അവള് ട്യൂഷനുപോകാന് നേരം അതഴിച്ചിടാന് പ്രത്യേകം ശ്രദ്ധിക്കാറുള്ളത് ഞാന് നോട്ട് ചെയ്തിട്ടുണ്ട്. നല്ല വിടര്ന്ന മഷിയെഴുതിയ കണ്ണുകള്, വെയിലേറ്റ് കരുവാളിക്കാത്ത നല്ല പൌഡറിട്ടു മിനുക്കിയ മുഖം, നെറ്റിയില് ഒരു പൊട്ടും കൂടെ ഒരു കുറിയും.
ഞാനാണേലോ, തോളൊപ്പം വെട്ടിയ എണ്ണതൊടാത്ത മുടി, അതു കെട്ടി വെയ്ക്കണേലും എളുപ്പം അഴിച്ചിടലായതു കാരണം അങ്ങനെ പറപ്പിച്ചുവിട്ടുള്ള നടത്തം. കണ്മഷി, പൌഡര്, പൊട്ട് എന്നിവയോടൊക്കെ ഇന്നുള്ളതുപോലെ തന്നെ വിരോധം. അങ്ങനെ എന്റെ പിതാശ്രീയുടെ ഭാഷയില് പറഞ്ഞാല്, ആ ഏരിയയില് പാട്ടപെറുകി നടക്കാറുള്ള പാണ്ടിപ്പെണ്ണുങ്ങള്ക്ക് എന്നേക്കാള് ഗ്ലാമര്!!!

അങ്ങനെ അവളും, അവള്ക്ക് കണ്ണുകിട്ടാതിരിക്കാന് എന്ന പോലെ ഞാനും ട്യൂഷനുപോക്ക് ആരംഭിച്ചു. ട്യൂഷനു പോകാന് രണ്ട് വഴിയുണ്ട്. ഒന്ന് മെയിന് റോഡില് കൂടി വളഞ്ഞു ചുറ്റി. മറ്റേത്, 2 വീടുകളുടെ മതിലുകള്ക്കിടയിലുള്ള ഒരു കുഞ്ഞു ഇടവഴി. ഈ കുഞ്ഞു ഇടവഴിയില് കൂടിപോയാല് ഏതാണ്ട് പത്തുമിനിട്ടോളം ലാഭിക്കാം. അതോണ്ട് യാത്ര ഈ വഴി തന്നെ.
അങ്ങനെ ആഴ്ച ഒന്നു കഴിഞ്ഞപ്പോള് അതാ ഞങ്ങളുടെ ഈ വഴിയില് നില്ക്കുന്നു ഒരു സുന്ദരകളേബരന്. ഞാനവനെ 'ഹെര്ക്കുലീസ്' എന്നു വിളിക്കാന് കാരണം അവന്റെ ലുക്കൊന്നുമല്ലാ കേട്ടോ... മൂപ്പരുടെ കൂടെ എപ്പോഴും 'ലുട്ടാപ്പിക്കു കുന്തം' എന്നപോലെ ഒരു പാട്ട ഹെര്ക്കുലീസ് സൈക്കിള് ഉണ്ടായിരുന്നതു കൊണ്ടാണ്. ഞങ്ങള് പോകുമ്പോള് അങ്ങേരവിടെ നിന്ന് ചില മധുമൊഴികള് പൊഴിക്കും...
"ഏയ്.... ഒന്നു നില്ക്കാവോ? എന്താടോ ഒരു മൈന്ഡുമില്ലാത്തെ, പേരൊന്നു പറഞ്ഞിട്ടുപോടോ..."
ഇതൊക്കെ പഞ്ചാമൃതത്തിലിട്ടു കുതിര്ത്തിയിട്ടാണ് ഇറക്കുക. സംഭവം ഇതൊക്കെ സുന്ദരിയെയാണ് എന്നറിയാമെങ്കിലും പേരെടുത്തു വിളിക്കാത്തതു കാരണം ഞാനും ചുമ്മാ അങ്ങു നെഗളിക്കും. അല്ലാ.. അതിനിപ്പോള് എന്താ ചേതമെന്നേ. അവള്ക്കു വേണ്ടി ഇടയ്ക്ക് ഒന്നു കണ്ണുതൂര്പ്പിച്ചു നോക്കുകയും ചെയ്യും. അവനാകട്ടെ..." ഈ പെങ്കൊച്ചിനിതെന്തുവാ.. ഇവളെ ഇതാരു മൈന്ഡ് ചെയ്തു" എന്നമട്ടില് തിരിച്ചൊരു പുച്ഛനോട്ടവും. പക്ഷെ അതിലൊന്നും ഞാന് കുലുങ്ങിയില്ല.

അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പോള് എന്റെ കൂട്ടുകാരി സുന്ദരിക്ക് ഒരു പനി. അവളന്നു വൈകുന്നേരം ട്യൂഷനു വന്നില്ല. ഞാന് ഒറ്റയ്ക്കായി യാത്ര. ട്യൂഷന് കഴിഞ്ഞു തിരിച്ചു വരുമ്പോള് പതിവുപോലെ ദാ നില്ക്കുന്നു വായ്നോക്കി ഹെര്ക്കുലീസ്. ഞാന് മുഖത്തെ നെഗളിപ്പു ഭാവം അല്പം പോലും കുറയ്കാതെ സ്റ്റൈലായിട്ടു നടന്നു.
അവന്റെ മുന്നിലെത്തിയപ്പോള് പതിവിനു വിപരീതമായി "ഷുഗര്ഫ്രീ" ഡയലോഗ്സ്.
"ഡോ... തന്റെ കൂട്ടുകാരിയെന്തിയേ? ആ കുട്ടിക്കെന്തു പറ്റി? തന്നോടല്ലേ ചോദിക്കുന്നേ?"

എന്നേയും, എന്റെ പ്രായത്തേയും, എന്റെ നേരത്തെ പറഞ്ഞ സൌന്ദര്യത്തേയും അല്പം പോലും ബഹുമാനിക്കാത്ത ആ ചോദ്യങ്ങള്ക്കു മുന്നില് എന്റെ അഭിമാനം സടകുടഞ്ഞെണീറ്റു. ഞാന് തലപൊക്കി നല്ല അന്തസ്സായിട്ടു പറഞ്ഞു.... "പറയാനെനിക്കു സൌകര്യമില്ല"
മുന്നോട്ട് നടക്കാന് ഭാവിച്ച എന്റെ മുന്നില് ദാ അവന് അവന്റെ ആക്രിസൈക്കിളെടുത്തു വെച്ചേക്കുന്നു.
"എന്നാല് മോള് സൌകര്യമുണ്ടാക്കിയേച്ചും പോയാല് മതി. ആ കുട്ടിയുടെ പേരും, ഫോണ്നമ്പറും തരാതെ നിന്നെ ഞാന് ഇവിടുന്ന് വിടില്ല കൊച്ചേ."
ദൈവമേ... മിണ്ടാതെ അങ്ങു പോയ്യേച്ചാല് മതിയാരുന്നു. ഇതിപ്പോള് പെട്ടല്ലോ. എങ്കിലും ഞാന് സകല ധൈര്യവും സംഭരിച്ചു പറഞ്ഞു.
" സൈക്കിളെടുത്തു മാറ്റ്. എനിക്കു പോണം."
"ഇന്നു നീ പോണ്ട. ഇവിടെ നിന്നോ. ഞാന് ചോദിച്ചേന്റെ സമാധാനം പറയാതെ നിന്നെ ഇന്നു വിടുന്നില്ല."
നേരമാണേല് ഇരുട്ടി തുടങ്ങുന്നു. ആ വഴിക്കെങ്ങും ഒരു കുഞ്ഞു പോലുമില്ല. മുന്നില് അങ്ങനെ നില്ക്കുവാണ് മീശകുരുത്തു തുടങ്ങിയ പ്രീഡിഗ്രീകാരന് ആണൊരുത്തന്.
എങ്കിലും എന്റ്റ്റെ അഭിമാനം! വീണ്ടും ഞാന് ഗൌരവത്തില്....
"സൈക്കിള് മാറ്റുന്നോ ഇല്ലയോ?"
"ഇല്ലാ... നീ യെന്തു ചെയ്യും???"
"കാലില് ചെരിപ്പാ കിടക്കുന്നേ... മാറ്റിക്കോ വേഗം സൈക്കിള് " (സിനിമകള് മുറയ്ക്ക് കാണുന്ന കാരണം ഡയലോഗ്സിനു യാതൊരു പഞ്ഞമില്ല.)
"ആഹാ... എങ്കില് നീ ചെരിപ്പൊന്നു ഊരിക്കേ... അത്ര ചുണയുണ്ടേല് അതൊന്നു കാണട്ടെ."

(ഇനിയുള്ളത് സ്ലോമോഷനില് വേണം കാണാന്)
എന്നിലതാ വിജയശാന്തിയുടെ ബാധകേറുന്നു. ഞാന് കുനിഞ്ഞ് കാലില് കിടക്കുന്ന പ്ലാസ്റ്റിക് സ്ലിപ്പോണ് ഊരി കൊടുത്തു ഹെര്ക്കുലീസിന്റെ കരണം നോക്കി ഒരെണ്ണം!!!
എന്നെ സമ്മതിക്കണം.... ഇപ്പോഴും ആ രംഗം ഓറ്ക്കുമ്പോള് കുളിരു കോരും. എന്റെ അടി വാങ്ങി മുഖം പൊത്തി അന്തിച്ചു നില്ക്കുന്ന ഹെര്ക്കുലീസ്. ഹൊ.... വെല്ഡണ് മൈ ഡിയര് ഗേള് വെല്ഡണ്!!! യു റിയലി ആര് വണ് ഉണ്ണിയാര്‍ച്ച !!!
:
:
:
:
:
:
:
ഇനിയുള്ളത് ഫാസ്റ്റ് ഫോര് വേഡ് ചെയ്തോ....
എന്റെ മനസ്സാക്ഷിയെ ബോധിപ്പിക്കാനായിട്ട് എഴുതുന്നു എന്നു മാത്രം.
അടികൊടുത്തതും ബാധയൊഴിഞ്ഞു. വിജയശാന്തിയില്ലാതെ ഞാന് ദാ ഒറ്റയ്ക്ക്. എന്റമ്മോ..... അവന്റെ സൈക്കിളും തള്ളിമാറ്റി ഞാന് ജീവനും കൊണ്ട് ഒരോട്ടം. ഓടുന്നതിനിടയില് അവന് വിളിച്ചു പറഞ്ഞത് വളരെ വ്യക്തമായി തന്നെ കേട്ടു...
"ഡീ...#%%$^%&^&%$#%$^%#@@%$ (ഇതെന്താന്നു അന്നു മനസ്സിലായില്ലാ...ഭാഗ്യം!) നിനക്കു ഞാന് വെച്ചിട്ടുണ്ടെടീ.. ഈ ആലുവയില് തന്നെ കാണുമല്ലോ നീ... പന്ന#$$^%^&^&^$%^#!!!!!"

വീടെത്തി എന്റെ മുറിയില് കേറി വാതിലടച്ചിരുന്നിട്ടും പിന്നില് "ഹെര്ക്കുലീസ്" സൈക്കിളില് മണിയടിച്ചു തെറിവിളിയോടേ വരുന്നതു ഞാന് കണ്ടു... അന്നും... അതിനു ശേഷമുള്ള ഒരുപാട് ദിവസങ്ങളിലും...


------


തുടര്‍ന്ന് ഉണ്ണിയാര്‍ച്ചയില് വന്നു ചേര്‍ന്ന മാറ്റങ്ങള്!
  • ആ ഇടവഴി അതിനുശേഷം ഇന്നുവരെ കണ്ടിട്ടില്ല.
  • ഒരാഴ്ച ട്യൂഷനു പോയില്ല. (ഒടുവില് ട്യൂഷനുപോകണമെങ്കില് ഓട്ടോയ്ക്കുള്ള പൈസ തരണമെന്ന് വീട്ടില് വാശിപിടിച്ച് ഓട്ടോയില് മെയിന് റോഡിലൂടേ മാത്രമാക്കി യാത്ര. )
  • ആലുവയില് വല്ല നിവൃത്തിയുമുണ്ടേല് ഇറങ്ങില്ല. (ഇറങ്ങണമെങ്കില് അച്ഛന് കാറെടുക്കണം. എങ്കില് തന്നെ പിന്നിലത്തെ സീറ്റില് ചില്ലു പൊക്കിയിട്ട് കുനിഞ്ഞിരുന്നായി യാത്ര.)
  • സിനിമക്കൊ മറ്റോ പുറത്തുപോയാല് അമ്മയുടെ സാരിത്തുമ്പില് മുഖം മറച്ചു നടക്കാന് പ്രത്യേകം ശ്രദ്ധിച്ചു.
  • കാണുന്ന പയ്യന്മാരിലെല്ലാം ഹെര്‍ക്കുലീസിനെ കണ്ടുതുടങ്ങി.

ഓഫ് ടോപിക്:
ഹെര്‍ക്കുലീസേ, താങ്ങളെങ്ങാനും ഈ ബ്ലോഗ് വായിക്കുവാണേല്... മുഖത്തിനു കേടുപാടുകളെന്തെങ്കിലും സംഭവിച്ചോ എന്നൊന്നു കമന്റിടണേ...(പ്ലാസ്റ്റിക് ചെരുപ്പോണ്ട് കൈ വീശി ഒരെണ്ണം മോന്തയ്ക്ക് കിട്ടിയാല് എന്തായിരിക്കും സംഭവിക്കുക???) സംഭവിച്ചെങ്കില്.. അതിനു കാരണം താങ്ങളുടെ കയ്യിലിരിപ്പു മാത്രമാകുന്നു!!!
ദാറ്റ്സ് ഓള് യുവര് ഓണര്!!!